കോട്ടയം> പ്രളയത്തിൽ കൃഷിനാശം നേരിട്ട വനിതാസംഘങ്ങളെ കൃഷിയിൽ സജീവമാക്കാൻ ‘സമൃദ്ധി’യുമായി കുടുംബശ്രീ എത്തുന്നു. കഴിഞ്ഞവർഷം അയൽക്കൂട്ടങ്ങൾ മുഖേന നടപ്പാക്കിയ പൊലിവ്, ഭക്ഷ്യസുരക്ഷാ ഭവനം എന്നിവയുടെ തുടർച്ചയായാണ് സമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. അയൽക്കൂട്ടങ്ങൾ മുഖേന കുറഞ്ഞത് 10000 ഏക്കർ തരിശുഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്താനാണ് നീക്കം. വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കി നടപ്പാക്കുന്ന കാമ്പയിന് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു.
ഏറ്റെടുക്കുന്നതിന്റെ പകുതിസ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കുള്ള വൻ ഡിമാൻഡ് കണക്കിലെടുത്ത് മൂല്യവർധിത ഉൽപ്പന്നനിർമ്മാണവും ഉദ്ദേശിക്കുന്നുണ്ട്. കാമ്പയിന്റെ ജില്ലാതല സംഘാടകസമിതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കൺവീനറുമായുള്ള സമിതിയിൽ ബ്ലോക്ക് -ഗ്രാമ പഞ്ചായത്തംഗങ്ങൾ സബ്ജക്ട് കമ്മിറ്റി ചെയർമാൻമാരാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാൻമാരായുള്ള പ്രാദേശിക സംഘാടകസമിതി രൂപീകരണം ബുധനാഴ‌്ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടക്കും. യോഗത്തിൽ ആക്ടിങ‌് പ്രസിഡന്റ‌് ജെസിമോൾ മനോജ്, മുൻ പ്രസിഡന്റ‌് അഡ്വ. സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, ശോഭ സലിമോൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി എൻ സുരേഷ്, അസി. കോ -ഓർഡിനേറ്റർ ബിനോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..