അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോ വര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. ഓണക്കാലത്ത് ഇങ്ങനെ ഒഴുകിയെത്തുന്ന പൂക്കളില്‍ അലങ്കാരാവശ്യങ്ങള്‍ക്കും പൂക്കളമൊരുക്കുന്നതിനും ഒന്നാമനാണ് ചെണ്ടുമല്ലി. നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലിക്കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണെങ്കിലും ഓണത്തിനുവേണ്ട പൂക്കള്‍ അന്യസംസ്ഥാനത്തുനിന്നുതന്നെ വേണമെന്ന് നമ്മള്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്? പൂക്കള്‍ക്കുവേണ്ടി മാത്രമല്ല, പച്ചക്കറിക്കൃഷിയിലെ കീടരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചെണ്ടുമല്ലിക്ക് അപാരമായ കഴിവുണ്ട്. നിമവിരമുതല്‍ മണ്ഡരിവരെയുള്ള കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുക എന്നതാണ് കീടനിയന്ത്രണത്തിലെ ചെണ്ടുമല്ലിയുടെ നയം.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും ചെണ്ടുമല്ലിക്ക് നിര്‍ബന്ധമാണ്. കഴിയുന്നതും പച്ചക്കറി നടുന്നതിനു മുമ്പുതന്നെ ചെണ്ടുമല്ലിക്കൃഷിയിറക്കണം. പച്ചക്കറിത്തോട്ടത്തിനു ചുറ്റുമായി ഒരുവലയം ചെണ്ടുമല്ലിയാകണം. അതാണ് ഈ സുന്ദരി കാവലാളിന് നല്‍കേണ്ട സ്ഥാനം.
പ്രോട്രേയിലോ നേഴ്സറിയിലോ വിത്തുപാകി പുതയിടണം. ദിവസവും നന നിര്‍ബന്ധമാണ്. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലിക്കൃഷിക്ക് 150 ഗ്രാം വിത്ത് മതി. വിത്ത് മുളച്ചാല്‍ പുത മാറ്റാം. ഒരുമാസം പ്രായമായ തൈകളാണ് പറിച്ചുനടാന്‍ അനുയോജ്യം.വാരങ്ങളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. നട്ട് ഒന്നരമാസമാകുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. സെന്റൊന്നിന് 80 കി.ഗ്രാം ചാണകം അടിവളമാക്കാം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കി.ഗ്രാം എല്ലുപൊടിയും അര കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും.
ചെണ്ടുമല്ലിപ്പൂക്കള്‍ വിടര്‍ന്നുവരുന്നത് മിത്രപ്രാണികള്‍ക്കുള്ള പ്രിയഭക്ഷണവുമായാണ്. തേനും പൂമ്പൊടിയും മിത്രപ്രാണികളുടെ എണ്ണംകൂട്ടുന്നതാണ് കീടങ്ങള്‍ക്കുള്ള അറസ്റ്റ് വാറന്റ്. ചെണ്ടുമല്ലിയുടെ പ്രത്യേക മണം നിമാവിരകളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ക്കും. ഗ്രോബാഗില്‍ പച്ചക്കറി ചെയ്യുന്നവര്‍ ഒന്നോ രണ്ടോ ബാഗില്‍ ചെണ്ടുമല്ലി ചെയ്യുന്നതാവും ഉചിതം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..