ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പേരില്‍ ഒരു ജനകീയപദ്ധതിക്ക്, സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസനവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച തുടക്കംകുറിച്ചിരിക്കുകയാണല്ലോ. മനസ്സുവച്ചാല്‍ നമുക്കെല്ലാവര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. കുറച്ചു പച്ചക്കറികളെങ്കിലും നമ്മുടെ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ ഒക്കെയായി, കൃഷിചെയ്താല്‍ ഒട്ടും വാടാത്ത വിഷമില്ലാത്ത ഫാം ഫ്രഷ് പച്ചക്കറികള്‍ നമുക്ക് വിളവെടുക്കാം. അങ്ങനെ കുടുംബബജറ്റ് കുറയ്ക്കുന്നതോടൊപ്പം ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. മേല്‍പ്പറഞ്ഞ ബൃഹത്പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 63 ലക്ഷം വിത്തുപാക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരുലക്ഷത്തോളം ഗ്രോബാഗുകള്‍ എന്നിവയാണ് കൃഷിഭവനുകള്‍വഴി വിതരണംചെയ്യുന്നത്. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, കേവലം ഓണക്കാലത്തേക്കു മാത്രമല്ല, ഒരു സ്ഥിരം സംവിധാനമാക്കുമെന്നാണ് നമ്മുടെ കൃഷിമന്ത്രി പറഞ്ഞത്. ഈ അവസരത്തില്‍ പച്ചക്കറിക്കൃഷിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്. വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കിട്ടത്തക്കവിധം വേണം തോട്ടം ഒരുക്കേണ്ടത്. ഇതിന് യോജിച്ച സ്ഥലം, വളങ്ങള്‍, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍, വേനല്‍ക്കാലത്തേക്കും വര്‍ഷകാലത്തേക്കും യോജിച്ച പച്ചക്കറിവിളകള്‍ എന്നിവയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.
സ്ഥലം തെരഞ്ഞെടുക്കല്‍
ഒരംഗത്തിന് അരസെന്റ് സ്ഥലത്തെ വിഭവങ്ങള്‍ എന്ന കണക്കില്‍ അഞ്ചംഗങ്ങളുള്ള വീട്ടിലേക്ക് രണ്ടരസെന്റ് വിസ്തീര്‍ണമുള്ള ഒരു തോട്ടം ഉണ്ടാക്കിയാല്‍ വര്‍ഷംമുഴുവന്‍ കുടുംബത്തിനു വേണ്ട പച്ചക്കറികള്‍ കിട്ടും. തോട്ടം ഉണ്ടാക്കുന്ന സ്ഥലത്ത് വെള്ളക്കെട്ടുണ്ടാകരുത്. നിരപ്പുള്ളതാകണം. നല്ല വെയില്‍ കിട്ടണം. നനയ്കാന്‍ സൌകര്യം വേണം. തോട്ടം വീടിന്റെ തെക്കുഭാഗത്താണെങ്കില്‍ നിഴല്‍വീഴാതെ വെട്ടം കിട്ടും.
എപ്പോള്‍ ഏത് പച്ചക്കറി വളര്‍ത്തണം?
വര്‍ഷകാലത്ത് വളര്‍ത്താന്‍ യോജിച്ചത് വെണ്ട, പയര്‍, പച്ചമുളക്, വഴുതന, പാവല്‍, പച്ചച്ചീര, മത്തന്‍ എന്നിവയാണ്. മേയില്‍ ഒന്നുരണ്ട് മഴ കിട്ടിക്കഴിഞ്ഞ് നട്ടാല്‍ ഓണക്കാലത്ത് ആഗസ്ത്സെപ്തംബറില്‍ വിളവെടുക്കാം. വിഷു കഴിയുമ്പോള്‍തന്നെ തൈകളൊരുക്കാന്‍ തുടങ്ങണം. എന്നാല്‍ ഇവയെല്ലാം ഓണക്കാലത്ത് വിളവെടുക്കാം. അമര, ചതുരപ്പയര്‍ മുതലായവ തോട്ടത്തിന്റെ ചുറ്റുമുള്ള വേലികളില്‍ പടര്‍ത്താം. ഇവ ജൂലൈയോടെ (തിരുവാതിര ഞാറ്റുവേലയില്‍) വിത്തിട്ടാല്‍ മഞ്ഞുകാലമെത്തുമ്പോള്‍ പൂക്കാനും കായ്ക്കാനും തുടങ്ങും. ജനുവരി അവസാനംവരെ വിളവെടുക്കാം. വര്‍ഷകാല വിളകളുടെ വിളവെടുപ്പുകഴിഞ്ഞാല്‍ അവയെല്ലാം പറിച്ചുമാറ്റി നിലം വൃത്തിയാക്കി രണ്ടാംവിളയ്ക്ക് തയ്യാറാക്കണം. ഒക്ടോബര്‍നവംബറില്‍ തക്കാളി, കാബേജ്, കോളിഫ്ളവര്‍ മുതലായവ നടാം. ഇവയ്ക്കുപുറമെ പടവലം, വള്ളിപ്പയര്‍, കുമ്പളം, ചുരയ്ക്ക, സലാഡ് വെള്ളരി എന്നിവയും നടാവുന്നതാണ്. ജനുവരിഫെബ്രുവരിയില്‍ ഇവയുടെ വിളവെടുപ്പിനുശേഷം വേനല്‍ക്കാലവിളകളായ ചീര, കണിവെള്ളരി, തണ്ണിമത്തന്‍, മത്തന്‍, കുമ്പളം, പയര്‍ എന്നിവയെല്ലാം നടാം. ഒരേ പ്ളോട്ടില്‍ തുടര്‍ച്ചയായി ഒരേ വിളതന്നെ നടാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള പച്ചക്കറിയിനങ്ങള്‍ തെരഞ്ഞെടുക്കണം. കേരള കാര്‍ഷിക സര്‍വകലാശാല ഇത്തരം പല പച്ചക്കറിയിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
തൈകള്‍ തയ്യാറാക്കല്‍
വിത്ത് നേരിട്ടു പാകിയും തൈകള്‍ പറിച്ചുനട്ടും പച്ചക്കറിക്കൃഷി ചെയ്യാം. തക്കാളി, വഴുതന, മുളക്, കാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം തൈ പറിച്ചുനട്ട് കൃഷിചെയ്യുന്നവയാണ്. ചീര നേരിട്ട് വിത്തുപാകിയും തൈ പറിച്ചുനട്ടും കൃഷിചെയ്യാം. വെണ്ട, പയര്‍, മത്തന്‍, കുമ്പളം എന്നിവയൊക്കെ നേരിട്ട് വിത്തുപാകുന്നവയാണ്. എന്നാല്‍ ഈ അടുത്തകാലത്ത് പ്രോട്രേകളില്‍ വിത്തുമുളപ്പിച്ച് പ്രധാന കൃഷിയിടങ്ങളിലേക്ക് തൈ മാറ്റുന്ന രീതി സ്വീകരിച്ചു വരുന്നുണ്ട്. ബീറ്റ്റൂട്ടും, കാരറ്റും നേരിട്ട് വിത്തുപാകി കിളിര്‍പ്പിക്കണം.
തൈകള്‍ തവാരണകളിലോ, ചട്ടികളിലോ, പ്രോട്രേകളിലോ പഴയ പ്ളാസ്റ്റിക് ബേസിനുകളിലോ മുളപ്പിച്ചെടുക്കാം. മണല്‍, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതമാണ് ചട്ടികളും മറ്റും നിറയ്ക്കുന്നത്. മണലിനു പകരം വെര്‍മികബോസ്റ്റോ, ചികിരിച്ചോറോ ഉപയോഗിക്കാം. ഇതിനു ശേഷം വിത്തു പാകാം. പൂപ്പാട്ടകൊണ്ട് രണ്ടുനേരവും നനയ്ക്കണം. എന്നാല്‍ വെള്ളക്കെട്ടുണ്ടാകാന്‍ പാടില്ല. അധികമുള്ള ജലം വാര്‍ന്നുപോകാന്‍ സുഷിരങ്ങളിടണം. ഉറുമ്പിന്റെ ശല്യം കുറയ്ക്കാനായി റവ, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി വിതറുകയോ, മെറ്ററൈസിയം എന്ന ജൈവ കീടനാശിനി ഉപയോഗിക്കുകയോ ചെയ്യാം. ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് (10 ഗ്രാം/ലിറ്റര്‍ വെള്ളം) ലായനി ഒഴിച്ചുകൊടുത്താല്‍ തൈകള്‍ കരുത്തോടെ വളരും. ഏകദേശം ഒരുമാസമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാറാകുമ്പോള്‍ നനയ്ക്കല്‍ ക്രമേണ കുറച്ചുകൊണ്ടുവരണം. രാവിലെയോ, വൈകിട്ടോ നടുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് തൈകള്‍ക്ക് ഒരാഴ്ച തണല്‍ കുത്തിക്കൊടുക്കണം.
നിലമൊരുക്കലും കൃഷിരീതികളും
കൃഷി തുടങ്ങുന്നതിനുമുമ്പ് ചെറിയ മണ്‍വെട്ടി, സിക്കേച്ചറുകള്‍, സ്പ്രേയറുകള്‍ എന്നിവ വീട്ടില്‍ കരുതണം. നിലം നന്നായി കിളച്ചിളക്കി നിര്‍ദിഷ്ട അകലത്തില്‍ കുഴികളോ, തടങ്ങളോ, ചാലുകളോ, വരമ്പുകളോ എടുക്കണം. വര്‍ഷകാലത്ത്, വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ തടങ്ങളും വരമ്പുകളുമാണ് എടുക്കേണ്ടത്. നിലം കിളച്ചൊരുക്കുമ്പോള്‍തന്നെ ഒരുസെന്റ് സ്ഥലത്ത് രണ്ടുകി.ഗ്രാം എന്ന തോതില്‍ കുമ്മായപ്പൊടി വിതറണം. ഒരുസെന്റ് സ്ഥലത്ത് 100 കി.ഗ്രാം ഉണങ്ങിയ ചാണകവും, 10 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഒരുകി.ഗ്രാം ട്രൈക്കോഡര്‍മയും, 800 ഗ്രാം അസോഫോസും ചേര്‍ത്ത മിശ്രിതം രണ്ടാഴ്ചക്കാലം കടലാസിട്ട് മൂടിയിടണം. ദിവസേന കുറച്ചു വെള്ളം തളിക്കണം. ഇതിനുശേഷം ഈ മിശ്രിതം ചാലുകളിലോ കുഴികളിലോ ഇട്ട് മണ്ണുമായി ഇളക്കണം. പിന്നീട് വിത്തുപാകുകയോ, തൈ നടുകയോ ചെയ്യാം.
(വെളളാനിക്കരയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ ,ഒളരികര്‍ച്ചര്‍ വിഭാഗം,മേധാവിയാണ് ലേഖിക)
(തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..