26 April Friday

ഇനി മഴക്കാല ഇലക്കറികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2016

മഴക്കാലത്തെ ഇലക്കറിക്കൃഷിയുടെ കാലമായി മാറ്റാം. വലിയ അധ്വാനമോ, മുതല്‍മുടക്കോ ഒന്നുമില്ലാതെ ഏതു വീട്ടുപരിസരത്തും വിവിധ ഇലക്കറിച്ചെടികള്‍ വളര്‍ത്താം. ഇലക്കറികളുടെ ഉപയോഗം ആരോഗ്യസംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കുന്നു എന്ന് നാം തിരിച്ചറിഞ്ഞിരിക്കയാണ്. അതുകൊണ്ട് മഴക്കാലത്തെ അനുകൂല സാഹചര്യങ്ങളെ പരമാവധി നമുക്ക് പ്രയോജനപ്പെടുത്താം. പ്രധാനപ്പെട്ട ഇലക്കറിച്ചെടികളെ പരിചയപ്പെടാം.

തകര
പഴയകാലത്ത് പറമ്പിലും നിരത്തുവക്കിലുമെല്ലാം കാടായി വളരാറുള്ള തകര ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇവയുടെ കിളുന്തില നുള്ളിയെടുത്ത് കറിവയ്ക്കാം. കര്‍ക്കടക തകരയ്ക്ക് പ്രത്യേക ഔഷധഗുണമുണ്ട്. ഇത് കൃഷിചെയ്ത് ഉണ്ടാക്കാം.

വിത്തുവിതച്ച് തൈകളാക്കാം. പറിച്ചുനടേണ്ടതില്ല. നിലം നന്നായി കിളച്ച് വിത്തുപാകാം. ഏതാനും ദിവസത്തിനകം മുളയ്ക്കും. അല്‍പ്പം ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക. ഇടയ്ക്ക് കള പിഴുതു കളയുക. വെള്ളം കെട്ടിക്കിടക്കാതെ നോക്കുക. 45 ദിവസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. തലപ്പ് നുള്ളിയെടുത്താല്‍ വീണ്ടും കിളിര്‍ത്തുവരും. ഇവ വീണ്ടും ഉപയോഗിക്കാം.

അഗത്തിച്ചീര
വീട്ടുപരിസരത്ത് വളര്‍ത്താവുന്ന ചെറുമരമാണ്. ദീര്‍ഘകാലം വിളവെടുക്കാം. വൈറ്റമിന്‍ എയുടെ കലവറയാണ് വെളുത്ത പൂവും ചുവന്ന പൂവുമുള്ള ഇനങ്ങളില്‍ വെളുത്തതാണ് കൃഷിക്കു പറ്റിയത്. വിത്തുപാകി തൈകളുണ്ടാക്കി പറിച്ചുനട്ട് കൃഷിചെയ്യാം.

മധുരച്ചീര
കുറ്റിച്ചെടിയായി വളരുന്ന ദീര്‍ഘകാലം ഇല തരുന്ന മധുരച്ചീരയ്ക്ക് 'ചെക്കുര്‍ മാനിസ്' എന്നുകൂടി പേരുണ്ട്. പോഷകഗുണത്തില്‍ മുമ്പന്തിയിലാണ്. എല്ലാ കാലാവസ്ഥയിലും വളരും. വെള്ളം കെട്ടിക്കിടക്കാത്ത ഇടമാവണം. അതിര്‍ത്തിവേലിയായും നട്ടുപിടിപ്പിച്ച ഇല പറിച്ചെടുക്കാം. 80 സെ. മീ. അകലത്തിലും ആഴത്തിലും ചാലെടുത്ത് കാലിവളവും മണ്ണും ചേര്‍ത്ത് മൂടി 30 സെ. മീ. നീളമുള്ള കമ്പുകള്‍ മുറിച്ചുനട്ട് കൃഷിചെയ്യാം. 3–4 മാസമാവുമ്പോള്‍ ആദ്യ വിളവെടുപ്പു നടത്താം.

സാമ്പാര്‍ച്ചീര (വാട്ടര്‍ ലീഫ്)
തണലുള്ള ഇടങ്ങളിലും നന്നായി വളരുന്ന അടുക്കളത്തോട്ടത്തിലുംയോജിച്ചതാണ് സാമ്പാര്‍ചീര. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാവണം. നടാനായി വിത്തോ ഇളംതണ്ടോ എടുക്കാം.വിത്ത്തവാരണകളില്‍ പാകിമുളപ്പിച്ച് 8–10 സെ മീ.ഉയരം വരുന്ന തൈകള്‍ പറിച്ചുനടാം. ഉയരമുള്ള വാരങ്ങളില്‍30സെ.മീ. അകലത്തില്‍ നടാം. ഇളുംതണ്ടുകള്‍ നുള്ളിയെടുത്ത് കറിവയ്ക്കാം. കുറേകാലത്തെ വിളവെടുപ്പിനുശേഷം ചെടി പിഴുതുമാറ്റി നടാം.

താളില
പ്രത്യേകിച്ച് കൃഷിചെയ്യാറില്ല. എന്നാല്‍ ചതുപ്പുനിലങ്ങളില്‍ ധാരാളം ഉണ്ടാവും. ഇവ സംരക്ഷിച്ച് തണ്ടും ഇലയും കറിക്ക് ഉപയോഗിക്കാം. കര്‍ക്കടകത്താളിന് ഔഷധഗുണം ഏറെയുണ്ട്. ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. നന്നായി വേവിച്ച് ഉപയോഗിക്കുക.

തഴുതാമ
ഔഷധപ്രാധാന്യമുള്ള ഇലക്കറിയാണ്. വളക്കൂറുള്ള ഇടങ്ങളില്‍ ധാരാളം പടര്‍ന്നുകിടക്കും. ഇളം തണ്ട് മുറിച്ചുനട്ട് കൃഷിചെയ്യാം. എല്ലാ ദിവസവും രാവിലെ ഏതാനും തഴുതാമയില അരച്ച് വെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കഴിക്കുക. പ്രമേഹം, കൊളസ്ട്രോള്‍ തടയും.

വള്ളിച്ചീര (ബസ്സല്ല)
വള്ളിയായി പടരുന്ന വലിയ ഇലകളുള്ള വള്ളിച്ചീര വീട്ടുപരിസരത്തു വളര്‍ത്തി പന്തല്‍ ഇട്ടുകൊടുത്താല്‍ ധാരാളം ഇല പറിക്കാം. വിത്തോ ചെടിയുടെ തണ്ടോ നടീല്‍വസ്തുവായി ഉപയോഗിക്കാം. വേലിയായും ബസ്സല്ല വളര്‍ത്താം.

മുരിങ്ങ
ഇലയും പൂവും കായും എല്ലാം പോഷകസമ്പന്നമായ ഒന്നാണ് മുരിങ്ങ. ഒരു വീട്ടില്‍ ഒരു മുരിങ്ങമരം ഉണ്ടാവണം. വിത്തുപാകി മുളപ്പിച്ച തൈകളും, തണ്ടുകള്‍ മുറിച്ചുനട്ടും കൃഷിചെയ്യാം. നീര്‍വാര്‍ച്ചാസൌകര്യം ഉണ്ടാവണം. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഒരാണ്ടന്‍ മുരിങ്ങയുള്‍പ്പെടെ ഇന്ന് വിപണിയില്‍ ഉണ്ട്.

പച്ചച്ചീരയും ചുവന്നചീരയും
ചീര മഴക്കാലത്ത് വേനല്‍പോലെ പുഷ്ടിപ്പെടാറില്ല. 'മഴമറ' ഉണ്ടാക്കി കൃഷിചെയ്യാം. മഴ കുറഞ്ഞാല്‍ ധാരാളം കൃഷിചെയ്യാം. 'പുസാ കിരണ്‍' എന്ന ഇനം മഴക്കാലത്ത് യോജിച്ചതാണ്. ചീര എളുപ്പം ഉണ്ടാക്കാവുന്ന ഇലക്കറിയാണ്.

ഇവയ്ക്കുപുറമെ കൊടുത്തൂവ ഇല, കുമ്പള ഇല, പയര്‍ ഇല, പാവല്‍ ഇല, കോവല്‍ ഇല, മണിച്ചീര തുടങ്ങി നട്ടുവളര്‍ത്തുന്നതും തൊടികളിലും മറ്റും കിളുര്‍ത്ത് കാണാറുള്ളതുമായ നിരവധി ഇനങ്ങളും ഇലക്കറിയായി ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top