കാഞ്ഞങ്ങാട്> മാങ്ങ തിന്നശേഷം ഇനി മാങ്ങയണ്ടി വലിച്ചെറിയേണ്ട; അതിലൂടെ വരുമാനം നേടാം. പടന്നക്കാട‌് കാർഷിക കോളേജാണ‌് ഇതിന‌് അവസരമൊരുക്കുന്നത‌്. ഏത‌് മാങ്ങയായാലും അണ്ടി ഒന്നിന‌് അമ്പത‌് പൈസ ലഭിക്കും. മാങ്ങയണ്ടി ശേഖരിച്ച‌് ഫാമിൽ എത്തിച്ചാൽ മതി. ഉടൻ പ്രതിഫലം ലഭിക്കും. കുട്ടികളടക്കമുള്ളവർ ‘അവധിക്കാല ബിസിനസാ’യി ഇത‌് സ്വീകരിച്ചിരിക്കുകയാണ‌്. മാങ്ങയണ്ടി വിൽപനയിലൂടെമാത്രം കഴിഞ്ഞ വർഷം 20,000 രൂപവരെ സമ്പാദിച്ച കുട്ടികളുണ്ട‌്.
മുൻ വർഷങ്ങളിൽ തടിയൻകൊവ്വൽ കൈരളി ഗ്രന്ഥാലയം കുട്ടികൾക്ക‌് മാങ്ങയണ്ടി ശേഖരിക്കാൻ പ്രോത്സാഹനം നൽകിയിരുന്നു. പതിനായിരവും ഇരുപതിനായിരവും മാങ്ങയണ്ടി ശേഖരിച്ച കുട്ടികളുണ്ട‌്.
സ‌്കൂൾ തുറക്കുമ്പോൾ ബാഗ‌്, കുട, വസ‌്ത്രം തുടങ്ങിയവ വാങ്ങുന്നതിന‌് കുട്ടികൾക്ക‌് ഇത‌് വരുമാന മാർഗവുമായി. മഴ പെയ്യുംമുമ്പ‌് മാങ്ങയണ്ടി ശേഖരിച്ചാൽ വെയിലത്ത‌് ഉണങ്ങിക്കിട്ടും. ഉണങ്ങിയാൽ കനം കുറഞ്ഞ‌് ചെറിയ ബാഗിൽ തൂക്കിക്കൊണ്ടു പോകാം. മാങ്ങ മോശമായാലും മാങ്ങയണ്ടി കേടാവില്ല.
ലക്ഷക്കണക്കിന‌് മാങ്ങകളാണ‌് സംസ്ഥാനത്ത‌് സംസ‌്കരിക്കാതെ പാഴാവുന്നത‌്. അതിൽ ഏറെയും നാട്ടുമാവിന്റെ മാങ്ങകളാണ‌്. മാങ്ങ പറിക്കാനാളില്ലാതെയും നശിച്ചുപോകുന്നുണ്ട‌്. നാട്ടുമാവിൻ തൈകൾ ഉൽപാദിപ്പിക്കാനാണ‌് പടന്നക്കാട‌് കാർഷിക കോളേജ‌് വിത്ത് ശേഖരിക്കുന്നത‌്. ഇങ്ങനെ ശേഖരിച്ചവ ഗ്രാഫ‌്റ്റ‌് ചെയ‌്ത‌് നല്ലയിനം മാവിൻ തൈ ഉൽപാദിപ്പിക്കും. കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം മാങ്ങയണ്ടികൾ ഇങ്ങനെ സംഭരിച്ചിരുന്നു. ഇതിൽ 30ശതമാനത്തോളം മാത്രമേ ഗ്രാഫ‌്റ്റിങ്ങിന‌് ഉപയോഗിക്കാനായുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..