പട്ടണവാസികള്‍ക്ക് പച്ചക്കറി കൃഷിചെയ്യാന്‍ വേണ്ട സ്ഥലമില്ലെന്നും, ആഗ്രഹമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങിലെന്നപോലെ ഇഷ്ടാനുസരണം കൃഷിചെയ്യാനാവുന്നില്ലെന്നതും പൊതുവേ അവര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയാണ്. എന്നാല്‍ ചെറിയതോതിലുള്ള ടെറസിലെ ഗ്രോബാഗ് കൃഷിക്കപ്പുറം 'സംരക്ഷിത ഗൃഹങ്ങളിലൂടെ (ഹരിതഗൃഹം) ഹൈടെക് കൃഷിയും ചെയ്ത് എല്ലാകാലത്തും വിവിധയിനം പച്ചക്കറികള്‍ വിളയിക്കാമെന്ന് വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല പ്രായോഗികമാക്കുകയും പ്രചാരണം നല്‍കിവരികയുമാണ്.
അവര്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് 10 മുതല്‍ 30 ച. മീറ്റര്‍വരെ വിസ്തീര്‍ണമുള്ള ഹരിതഗൃഹത്തില്‍നിന്ന് വര്‍ഷംമുഴുക്കെ ഒരുകുടുംബത്തിനാവശ്യമായ പച്ചക്കറി വിവിധ ഘട്ടങ്ങളില്‍ കൃഷിചെയ്ത് ഉണ്ടാക്കാനാവുമെന്നതാണ്. രാസകീടനാശിനികളൊന്നും ഉപയോഗിക്കാതെതന്നെ വിഷവിമുക്ത പച്ചക്കറിയായിത്തന്നെ ലഭ്യമാക്കുകയും ചെയ്യാം.(അവലംബം: കൃഷിയങ്കണം ഫെബ്രുവരി–മാര്‍ച്ച്).
ഇത്തരം ഹരിതഗൃഹങ്ങള്‍ മുകളില്‍ യു വി ഷീറ്റ്കൊണ്ടും എല്ലാവശങ്ങളും ഇന്‍സെക്ട് നെറ്റ്കൊണ്ടും ആവരണംചെയ്തിരിക്കും. രോഗകീടബാധ തടയാന്‍ ഇത് ആവശ്യമാണ്. ഏതു കാലാവസ്ഥയിലും ഇതിന്റെ ആധിക്യമോ പരിമിതികളോ പ്രതികൂലമായിബാധിക്കാത്തവിധം സംവിധാനംചെയ്യുന്നതാണ് ഇത്തരം കൂടാരങ്ങള്‍. അള്‍ട്രാവയലറ്റ് രശ്മിയുടെ ദൂഷ്യവശം ചെടികളില്‍ എത്തുന്നില്ലെന്നതും പ്രത്യേകതയാണ്. വെള്ളവും വളവുമെല്ലാം ലിക്വിറ്റ് രൂപത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന)വഴിയാണ് ചെടികള്‍ക്ക് ലഭ്യമാക്കുക. രണ്ടുമീറ്റര്‍ മാത്രം ഹെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഡ്രിപ്പുകളുണ്ട്. ഇത് ചെടിയുടെ കടയ്ക്കല്‍ വെള്ളം എത്തിക്കത്തക്കവിധം സംവിധാനംചെയ്താല്‍ മതി.
നമുക്കാവശ്യമായ എല്ലാ ഇനങ്ങളും ഇതിനകത്ത് കൃഷിചെയ്യാമത്രെ. പാവല്‍, പടവലം തുടങ്ങിയ പന്തല്‍ ആവശ്യമുള്ളവ പടര്‍ത്താനാവശ്യമായ സംവിധാനവും ഇതിനകത്ത് സജ്ജമാക്കാം. ഇതിനായി മള്‍ട്ടിടയര്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ചാല്‍ ചെലവുകുറയ്ക്കാനാവും. 10, 20 ച. മീറ്റര്‍ വിസ്തൃതിയുള്ള പോര്‍ട്ടബിള്‍ ഗ്രീന്‍ഹൌസുകള്‍ രൂപകല്‍പ്പനചെയ്തിട്ടുണ്ട്. വെള്ളാനിക്കരയിലെ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ടൈനി)ങ് യൂണിറ്റാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഉഷ്ണകാല പച്ചക്കറിയിനങ്ങളും ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയും കൃഷിചെയ്യാനാവും. 10ച.മീ. 20 ച.മീ. വിസ്തീര്‍ണമുള്ള ഗ്രീന്‍ ഹൌസില്‍ യഥാക്രമം 180, 250 വീതം ചെടികള്‍ കൃഷിചെയ്യാം.
ജൈവകൃഷിയാണ് ടെറസില്‍ അനുയോജ്യം. മറ്റ് പരിസരമലിനീകരണം തടയാനും വിഷവിമുക്തമായ പോഷകഗുണമേറിയ പച്ചക്കറി എല്ലാ ദിവസവും ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
ആദ്യം അല്‍പ്പം വര്‍ധിച്ച ചെലവ് ഉണ്ടാവാമെന്നത് ശരിയാണെങ്കിലും തുടര്‍ന്ന് ലഭ്യമാകുന്ന വരുമാനത്തിലൂടെ ഇത് പരിഹരിക്കപ്പെടും. മറ്റ് തൊഴിലിലൊന്നും ഏര്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മിച്ചംവരുന്നവ വിറ്റ് വരുമാനമുണ്ടാക്കാം. ഒഴിവുസമയം ഇതിനായി വിനിയോഗിക്കുകയും ചെയ്യാം. കാലത്തും വൈകുന്നേരവും ശ്രദ്ധിച്ചാല്‍തന്നെ വീട്ടില്‍ പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉണ്ടാക്കാം.
കാര്‍ഷിക സര്‍വകലാശാലകളും വിവിധ അംഗീകൃത സ്ഥാപനങ്ങളും കൃഷിവകുപ്പും ഹൈടെക് കൃഷിയില്‍ പരിശീലന ക്ളാസുകള്‍ നടത്തുന്നുണ്ട്. സംരംഭകര്‍ പരിശീലനത്തിലൂടെ ഈ രംഗത്ത് കടന്നുവരുന്നത് എളുപ്പവും സ്വയംചെയ്യാനുള്ള ആത്മവിശ്വസം ഉറപ്പിക്കാനും സഹായിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..